Friday 25 April 2014

പ്രിയതമക്ക് ഒരു തുറന്ന ലിഖിതം .....

എന്റെ പ്രീയപ്പെട്ടവളേ,
എന്തൊക്കെയുണ്ടു വിശേഷങ്ങള്‍. നിനക്കു സുഖം തന്നെയല്ലേ?. എനിക്കിവിടെ പറയത്തക്ക കുഴപ്പമൊന്നുമില്ല കേട്ടോ. നീ ആഹാരമെല്ലാം സമയത്തുതന്നെ കഴിക്കുന്നുണ്ടെന്ന്‍ ഞാന്‍ വിശ്വസിച്ചോട്ടേ?. അല്ലെങ്കിലും അതില്‍ നീ മുടക്കമൊന്നും വരുത്തത്തില്ലായെന്ന്‍ എനിക്ക് നന്നായറിയാം. എന്നിരുന്നാലും പറയേണ്ടത് എന്റെ കടമയാണല്ലോ. നീ ശരീരം നന്നായി സൂക്ഷിക്കണം കേട്ടോ. മുഖം വെളുക്കുവാനായി ഫെയര്‍ ആന്‍ഡ് ലവ് ലി ഇപ്പോഴും നീ തേയ്ക്കുന്നില്ലേ?. ഇത്രയും നാളും തേച്ചിട്ട് വല്ല ഗുണവുമുണ്ടോ?. പിന്നെ നിന്റെ കൂട്ടുകാരി ജിജിയുടെ  കാര്യമൊക്കെ എന്തായി?. സുഭാഷ്‌മായുള്ള  അവളുടെ പ്രേമം പൊളിഞ്ഞു പാളീസായോ?. പ്രേമം അവളുടെ അച്ഛന്‍ അറിഞ്ഞെന്നൊക്കെ നീ പറഞ്ഞിരുന്നല്ലോ? എന്നിട്ടെന്തായി? വല്ല അടിയോ വെട്ടോ കുത്തോ മറ്റോ നടന്നോ?. അതേപോലെതന്നെ അയല്‍പക്കത്തെ ചിന്നു തിരിച്ചുവന്നോ?. കഴിഞ്ഞ കത്തില്‍ നീ പറഞ്ഞിരുന്നല്ലോ അവള്‍ ഒരു ക്രിസ്ത്യാനിയുടെ കൂടെ  ഒളിച്ചോടിപ്പോയെന്ന്‍.ഇപ്പോഴുംനീ വണ്ടി ഓടിച്ചു വരുന്നത് കാണുമ്പോള്‍ റോട്ടിലുള്ള ആളുകള്‍ പേടിച്ചു ഓടിമാറാറുണ്ടോ?  എല്ലാ കാര്യങ്ങളും മുടങ്ങാതെ അറിഞ്ഞില്ലെങ്കില്‍ ഒരു മനസ്സമാധാനമുണ്ടാകില്ല. അല്ലെങ്കിലും നീ കൃത്യമായതെല്ലാം എന്നെ അറിയിച്ചുകൊള്ളുമെന്നെനിക്കറിയാം. ഫോണില്‍ കൂടി നീ പറയണ വിശേഷം മുഴുവന്‍ കേട്ടുതീര്‍ക്കാന്‍ എന്റെ ശമ്പളം മതിയാവത്തില്ലാന്നു ഞാന്‍ പറഞ്ഞത് നീ മനസ്സില്‍ വച്ചേക്കണം. ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ഞാന്‍ വിളിക്കൂ.
നീയിപ്പോഴും സീരിയലുകള്‍ ഒന്നും തന്നെ വിടാതെ കാണുന്നുണ്ടല്ലോ അല്ലേ. പക്ഷേ എന്റെ പൊന്നുമോളേ നീ അതൊന്നും‍‍ കണ്ട് കരഞ്ഞ് തളരരുത് ട്ടോ. നീ സങ്കടപ്പെടുന്നത് എനിക്കു സഹിക്കാന്‍ പറ്റില്ല. അതുകൊണ്ടാ. കുങ്കുമപ്പൂവ് അവസാനിച്ചല്ലേ. ആ ജയന്തിയുടെ മരണം നിനക്ക് ഷോക്കായോ? ഹരിചന്ദനം ഏതെങ്കിലും കരയ്ക്കടുക്കാറായോ. ശ്രീകൃഷ്ണനും കൈലാസനാഥനും പിന്നെ ഒരു കാരണവശാലും ഒഴിവാക്കില്ല എന്നെനിക്കറിയാം.. പുതിയ ഒരുപാട് സീരിയല്‍ തുടങ്ങിയെന്നറിയാം. നീ കഥ എനിക്ക് എഴുതി അറിയിച്ചുതരണം. ഇവിടെ കേബിളില്‍ എല്ലാ ചാനലും കിട്ടത്തില്ല. ഇനിയിപ്പം ശബരിമല സീസണാവുമ്പോള്‍ പതിവുപോലെ ശ്രീ അയ്യപ്പനും കൂടിയെത്തുന്നതോടെ നീബിസിയാവും.
പിന്നെ എനിക്കുവേണ്ടി അമ്പലത്തിലും മറ്റും വലിയ നേര്‍ച്ചകളൊന്നും നേര്‍ന്നേക്കരുത്. എനിക്കു പണ്ടത്തെപോലെ ഉരുളാനും കാവടിയെടുക്കാനും പട്ടിണി കിടക്കാനുമൊന്നും വയ്യ. ഇവിടെതന്നെ വണ്ടി ഓടിച്ച് നടുവിന്റെ എടപാടു തീരാറായി പൊന്നേ.
നീ PG എഴുതിയെടുക്കാന്‍ പോകുകയാണെന്ന്‍ പറഞ്ഞിട്ടെന്തായി. ഫീസടച്ചോ? പാഠങ്ങള്‍ ഒക്കെ പഠിച്ചുതുടങ്ങിയോ?. സത്യത്തില്‍ നീ എഴുതാതിരിക്കുന്നതാണ് നല്ലതെന്നാണെന്റെ അഭിപ്രായം. എന്തിനാ പേപ്പര്‍ നോക്കുന്ന സാറമ്മാരെകൊണ്ട് ചിരിപ്പിക്കുന്നത്. പിന്നെ നീ മാസത്തില്‍ ഒരു  കത്ത് എന്നത് ആഴ്ചയില്‍ ഒന്ന്‍ എന്നാക്കി മാറ്റണം. ഫോണില്‍ കൂടി എത്ര തന്നെ സംസാരിച്ചാലും ഈ കത്ത് വായനയും എഴുത്തും തരുന്ന സുഖം അതൊന്നു വേറെതന്നെയാ മോളേ. പിന്നെ ഞാന്‍ ഇത്ര ദൂരെയായതുകൊണ്ടും നിനക്ക് എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല എന്നതുകൊണ്ടും ധൈര്യത്തോടുകൂടി താഴെപ്പറയുന്ന കാര്യങ്ങള്‍ എഴുതുന്നു.

1. എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് എന്റെ ഫോട്ടോയില്‍ ഒരുമ്മയെങ്കിലും വയ്ക്കണം. അതെനിക്കിവിടെ കിട്ടിക്കൊള്ളും.
2. മറക്കാതെ എന്നും എനിക്കു രാത്രി 9.30 നു മിസ്സ്കാളടിക്കണം.
3. കഴിയുമെങ്കില്‍ ദിവസവും രാത്രി മെസ്സേജയക്കണം.
4. രാത്രികിടക്കുമ്പോള്‍ എന്നെ മാത്രമേ ഓര്‍ക്കാവു.
5. സ്വപ്നം കാണുന്നത് എന്നെ മാത്രമായിരിക്കണം.
6. രണ്ടുദിവസത്തിലൊരിക്കലെങ്കിലും നീ എന്നെ ഇങ്ങോട്ട് വിളിക്കണം. ഒരു മിനിട്ട് സംസാരിച്ചാല്‍ മതി.
7. എന്റെ കണ്ട്രോളു പോകുന്നവിധത്തില്‍ സംസാരിക്കരുത്.
8. എന്റെ ലോലഹൃദയം പൊട്ടിപ്പോകുന്ന തരത്തിലുള്ള ഒരു വാര്‍ത്തയും എന്നോട് പറഞ്ഞുപോകരുത്.
9. ഞാന്‍ ഇത്തവണ നാട്ടില്‍ വരുമ്പോള്‍ എങ്കിലും എനിക്കു നല്ല കറികളും ചോറും വച്ചു തരണം. എനിക്കാണെങ്കില്‍ പാചകമൊന്നും അറിയില്ല. താമസിയാതെ പഠിച്ചുകൊള്ളാം.
10.നമ്മുടെ മോളോട് അച്ഛന്റെപഴയ ദീര വീര സാഹസിക കഥകള്‍ പറഞ്ഞു കൊടുക്കണം(റഫറന്‍സ് വേണമെങ്കില്‍ എന്‍റെ പഴയ ഡയറിയില്‍ നോക്കാം)
11.പിന്നെ ജൂണില്‍ ഞാന്‍ നാട്ടില്‍ വരുകയാണ്. ചുമ്മാ നിസ്സാരകാര്യം പറഞ്ഞ് നിന്റെ അടി, പിച്ച്, മാന്ത്,നുള്ളല്‍,ചീത്തവിളി തുടങ്ങിയ കലാപരിപാടികള്‍ എന്റടുത്തെടുക്കില്ല എന്നു നീയെനിക്കുറപ്പ് തരണം.
12..മുന്‍പ് പറഞ്ഞ പോലെ എന്നെ സുഹൃത്തുക്കളുടെ കൂടെ മദ്യപിക്കാന്‍ വിട്ടില്ലെങ്കില്‍ ഞാന്‍ ലീവ് ക്യാന്‍സല്‍ ചെയ്തു തിരിച്ചു പോരുന്നത് ആയിരിക്കും .
ഇതൊന്നും നീ അനുസരിക്കില്ലെങ്കില്‍ ഞാന്‍ ബഹറിനില്‍ നിന്നും നാട്ടിലേക്കു വരില്ല. വല്ല തമിഴ് നാട്ടിലും പോയി ചുമടെടുത്തു ജീവിക്കും. ഓര്‍മ്മയിരിക്കട്ടേ. ആഹാ കളി എന്നോടോ...
സ്നേഹപൂര്‍വ്വം നിന്‍റെ ചെക്കന്‍.


Saturday 22 February 2014

                                        
                                                                                                                                                                                                              മഴ പെയ്യുമ്പോള്‍ .......


   മഴ പെയ്യുമ്പോള്‍..
നിനക്ക് ഞാന്‍ കുടയാകാം
കാറ്റടിക്കുമ്പോള്‍
എനിക്ക് നീ തുണയാകണം.

കാറ്റും മഴയും
ഒരുമിച്ചു വരുമ്പോള്‍
നീയെന്റ്റെ മാറില്‍
അമര്‍ന്നിരിക്കണം ..

മഴതുള്ളികളേറ്റ്......

നീയെന്നിലലിഞ്ഞിറങ്ങി
അവസാന മാത്രയു -
മിഴചേര്‍ന്ന് കഴിയുമ്പോള്‍

കാറ്റിന്റെ ഘോര ഹസ്തങ്ങളെന്നെ
മരണത്തിന്റെ അഴിമുഖത്തേക്ക്
പറപ്പിചോട്ടെ ....